District News
കട്ടപ്പന: കട്ടപ്പന നഗരസഭാധ്യക്ഷനായി ജോയി വെട്ടിക്കുഴി അധികാരമേറ്റു. നഗരസഭാ കാര്യാലയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ജോയി വെട്ടിക്കുഴി സിപിഎംലെ വി.ആർ. സജിയെ പരാജയപ്പെടുത്തി. ജോയി വെട്ടിക്കുഴിക്ക് 20 വോട്ടുകളും വി.ആർ. സജിക്ക് 13 വോട്ടുകളും ലഭിച്ചു.
എൻഡിഎയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.ജോയി വെട്ടിക്കുഴിയുടെ പേര് അഡ്വ. കെ.ജെ. ബെന്നി നിർദേശിച്ചു. തോമസ് മൈക്കിൾ പിന്താങ്ങി.
എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയായി വി.ആർ. സജിയുടെ പേര് ബേബി കുര്യൻ നിർദേശിച്ചു. ബിന്ദുലത രാജു പിന്താങ്ങി. വരണാധികാരിയായ ഭൂപതിവ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് ജോയി വെട്ടിക്കുഴിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോയി വെട്ടിക്കുഴി രണ്ടാം തവണയാണ് കട്ടപ്പന നഗരസഭാധ്യക്ഷ പദവിയിലെത്തുന്നത്.
ലീലാമ്മ ബേബി നഗരസഭാ ഉപാധ്യക്ഷയായും സത്യപ്രതിജ്ഞ ചെയ്തു. ലീലാമ്മയുടെ പേര് സജിമോൾ ഷാജി നിർദേശിക്കുകയും ഷൈനി സണ്ണി പിൻതാങ്ങുകയും ചെയ്തു. എൽഡിഎഫിൽനിന്ന് മത്സരിച്ച രെജു ബിജുവിന്റെ പേര് കെ.പി. സുമോദ് നിർദേശിക്കുകയും സിജി അജേഷ് പിൻതാങ്ങുകയും ചെയ്തു.
വികസനപ്രവർത്തനങ്ങളുടെ തുടർച്ച സാധ്യമാക്കും: ജോയി വെട്ടിക്കുഴി
കട്ടപ്പന: യുഡിഎഫ് ഭരണസമിതി കഴിഞ്ഞ കാലഘട്ടത്തിൽ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കാൻ മുൻഗണന നൽകുംമെന്ന് നഗരസഭാ ധ്യനായി ചുമതലയേറ്റ ജോയി വെട്ടിക്കുഴി അറിയിച്ചു. ഷെൽട്ടർ ഹോമിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.
നഗരത്തിലെ മുഴുവൻ റോഡുകളും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കും. കട്ടപ്പന പോലീസ് ക്വാർട്ടേഴ്സ് റോഡിൽ അപകടകരമായ രീതിയിൽ ഇടിഞ്ഞ ഭാഗങ്ങൾ സംരക്ഷണ ഭിത്തി നിർമിച്ചു ബലപ്പെടുത്തും.
കട്ടപ്പന താലൂക്ക് ആശുപത്രിക്ക് രണ്ട് ഏക്കർ സ്ഥലം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുകയാണ്. അത് ലഭിച്ചാലുടൻ പുതിയ ആശുപത്രി മന്ദിരത്തിന്റെ നിർമണം ആരംഭിക്കും. വാഴവരയിലെ അർബൻ പിഎച്ച്സിയുടെ വിപുലീകരണം അടിയന്തരമായി നടപ്പാക്കും. കേന്ദ്ര ഗവ. അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ അടുത്ത മാസംതന്നെ ആരംഭിക്കാൻ കഴിയുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.
കല്യാണത്തണ്ടിലെ ടൂറിസം പ്രൊജക്ടിന് ആവിശ്യമായ ഫണ്ട് കണ്ടെത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. പുലിയ·ലയിലെ സ്ലോട്ടർ ഹൗസിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതാണ്. ഉടൻ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധ്യക്ഷൻഅറിയിച്ചു.
District News
കുന്നംകുളം : നഗരസഭ ഭരണസമിതി പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പദ്ധതി നിർവഹണ പുരോഗതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി അഭിമാന നേട്ടം കൈവരിച്ചു. 11.44 കോടി വകയിരുത്തിയ വികസന ഫണ്ടിൽ 3.82 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് ഒന്നാമതായി എത്തിയത്.
കുന്നംകുളം നഗരസഭ 33.39 ശതമാനം, രണ്ടാമതുള്ള ചേർത്തല നഗരസഭ 29.18 ശതമാനം, മൂന്നാമതുള്ള നിലമ്പൂർ നഗരസഭ 26 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ജില്ലയിൽ കൊടുങ്ങല്ലൂർ (25.86%), ചാവക്കാട് (23.99%) നഗരസഭകളാണ് കുന്നംകുളം നഗരസഭയ്ക്ക് പിറകിലുള്ളത്. മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിലും കുന്നംകുളം നഗരസഭ തന്നെയാണ് മുന്നിലുള്ളത്.
നഗരസഭ ഭരണസമിതി കഴിഞ്ഞ പദ്ധതി നിര്‍വഹണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കെ.ആര്. നാരായണന് കമ്മ്യൂണിറ്റി ഹാളിലെ പ്രധാനഹാള്‍ തുറന്നുകൊടുക്കല്‍, ഏകലവ്യന് സ്മാരക ലൈബ്രറിയില്‍ പി.എസ്.സി പഠനത്തിനായി മുകള്‍നില നിര്‍മാണം, അര്‍ബന്‍ എഫ്എച്ച്സി ഒന്നാം നില നിര്‍മാണം, അങ്കണവാടികളുടെ നവീകരണം, പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മേശ, കസേര, പഠനോപകരണ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില് വിതരണം, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിട നിര്‍മ്മാണം, മൃഗ സംരക്ഷണ, ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു.
പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്നു നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് അറിയിച്ചു.
District News
ചേര്‍ത്തല: ചേർത്തല നഗരസഭ സമ്പൂർണ അതിദാരിദ്ര്യമുക്ത നഗരസഭയായി നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രഖ്യാപിച്ചു. സർവേയിലൂടെ 71 ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ വിഭാഗത്തിലായി കണ്ടെത്തിയത്.
അതിൽ ഏഴു പേര് മരിച്ചതിനാല്‍ 64 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ അവശ്യരേഖകൾ ഇല്ലാതിരുന്ന ആറു പേർക്ക് ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് രേഖകൾ നൽകി.
തനിയെ ഭക്ഷണമുണ്ടാക്കി കഴിക്കാൻ സാധിക്കാത്ത നാലു ഗുണഭോക്താക്കൾക്ക് പാകം ചെയ്ത ഭക്ഷണം നഗരസഭ ഉറപ്പാക്കി. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവര്ക്കും മാസംതോറും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. വരുമാനമില്ലാതിരുന്ന 20 പേര്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെ ലോട്ടറി വില്പനയും തയ്യൽ മെഷീൻ, പലചരക്കുകട മുതലായവ നൽകി വരുമാനം വർധിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ മരുന്നുകളും നല്കി.
സ്വന്തമായി സ്ഥലമില്ലാതിരുന്ന നാലുപേര്‍ക്കു സ്ഥലം വാങ്ങി നൽകി. 19 പേർക്കു ഭവനനിർമാണത്തിന് ആനുകൂല്യം നൽകി. സ്വന്തമായി ഭവനം ഉണ്ടായിരുന്ന 19 പേര്‍ക്ക് ഭവനപുനരുദ്ധാരണം പദ്ധതിയില്‍ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സാമഗ്രികളും ഓണത്തിന് ഓണക്കോടിയും നൽകി. എല്ലാ മേഖലയിലും അതിദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റിയതിലൂടെയാണ് ചേര്‍ത്തല നഗരസഭ സമ്പൂർണ അതിദരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടത്.
ചടങ്ങിൽ പദ്ധതി നടപ്പിലാക്കാനായി പരിശ്രമിച്ച സീനിയർ ഗ്രേഡ് ജെപിഎച്ച്എൻ എസ്.എസ്. സീനയെ ആദരിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുജിത് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ജി. രഞ്ജിത്, ശോഭ ജോഷി, മാധുരി സാബു, ഏലികുട്ടി ജോൺ, എ.എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ഷീജ സന്തോഷ്, പ്രൊജക്റ്റ് ഓഫീസർ സ്റ്റാലിൻ ജോസ് എന്നിവര്‍ സംസാരിച്ചു.